Saturday, 13 July 2013

വേണം നമുക്ക് ശരിയായ ഒരു "ഉറപ്പ്"...


                                 നാം യാത്രയിലാണ്.  സുദീര്‍ഘമാണ് യാത്ര. ലക്ഷ്യത്തെ കുറിച്ച് വ്യക്തമായ ബോധ്യമുണ്ട്. വളയം  നമ്മുടെ കൈകളിലാണു താനും . വഴിയില്‍ വെച്ച് ഒരാള്‍ വാഹനം നിറുത്തുവാന്‍ ആവശ്യപ്പെടുന്നു. വളരെ പരിചിതമായ മുഖം വാഹനത്തിനു അടുത്തേക്ക് വരുന്നു. നമുക്ക് മാത്രമല്ല പലര്‍ക്കും പരിചിതനാണ് അദ്ദേഹം. ഒരാളെയും ചതിക്കാത്ത, ഒരിക്കല്‍ പോലും കളവു പറഞ്ഞിട്ടില്ലാത്ത, അക്രമം നടത്തിയിട്ടില്ലാത്ത സല്സ്വഭാവിയായ മനുഷ്യന്‍്. നമ്മള്‍ സഞ്ചരിച്ചു കൊണ്ടിരിക്കുന്ന വഴിയെ കുറിച്ചാണ് അദ്ദേഹം സംസാരിക്കുന്നത്." കുറച്ചു നേരം നിങ്ങള്‍ക്ക് ആര്‍ത്തുല്ലസിച്ചു സഞ്ചരിക്കാം, മനോഹരമായ കാഴ്ചകള്‍ കണ്ടു രസിക്കാം. പക്ഷെ, അത് കഴിഞ്ഞാല്‍ നിങ്ങള്‍ വലിയൊരു ഭീകരമായ പ്രദേശത്തേക്ക് എത്തിപ്പെടും.. അവിടുന്ന് തിരിച്ചു വരാനാകാത്ത വിധം കുടുങ്ങി പോകുന്ന ഭയാനകരമായ  സ്ഥലം.. ഹിംസ്ര ജന്ധുക്കള്‍ കടിച്ചു കീറാന്‍ നില്‍പ്പുണ്ട് അവിടെ..ഭീകര ഉരക വര്‍ഗങ്ങളുണ്ട് . ചിന്നം വിളിക്കുന്ന കാട്ടാനകള്‍ ഉണ്ട് . ജീവന് അപായപ്പെടുന്ന സര്‍വ്വ സാഹചര്യങ്ങളും ഉണ്ട്. അതി  ഭീകരമായ ഗര്‍ത്തതിലേക്കാണ് അവസാനം ചെന്ന് പതിക്കുക. ആ ഗര്‍ത്തം തീ കൊണ്ട് നിറക്കപ്പെട്ടതാണ്... " എന്നിട്ട് അദ്ദേഹം തുടര്‍ന്നു ... അതിലേക്ക്‌ പോകാതിരിക്കുവാനാണ് ഞാന്‍ നിങ്ങളോട് മുന്നറിയിപ്പ് നല്‍കുന്നത്... എന്റെ വാക്ക് അവഗണിച്ചു ഇതിലൂടെ പോയവരാരും തിരിച്ചു വന്നിട്ടില്ല...    ഇത്രയും പറഞ്ഞ് അര്‍ത്ഥഗര്‍ഭമായ മൌനത്തിനു ശേഷം അദ്ദേഹം തിരിച്ചു പോയി.....   

                        നാം ചിന്തയുടെ ആഴിയിലേക്കു ഇറങ്ങുന്നതിനു മുമ്പ് തന്നെ ഒരു തീരുമാനം എടുത്തു. വന്നവഴിയിലേക്ക് തിരിച്ചു പോകണമെന്നുള്ള കാര്യത്തില്‍ രണ്ടാലൊരു അവസരം കൊടുത്തില്ല. കാരണം, ഭൌതികമായ ഭയം നമ്മെ അപ്പോഴെക്കും ആവരണം ചെയ്തു കഴിഞ്ഞിരുന്നു...  വീട്, കുടുംബം, കൂട്ടുകാര്‍, അയല്‍വാസികള്‍, സമൂഹം, സമ്പത്ത് .... അങ്ങനെ എല്ലാം മനസ്സില്‍ മിന്നി മറിഞ്ഞു...  മുന്നറിയിപ്പ് നല്‍കിയ ആള്‍ വിശ്വസ്തന്‍ ആയതു കൊണ്ട് പറഞ്ഞ കാര്യത്തില്‍ പരിപൂര്‍ണ്ണ ഉറപ്പും നമുക്ക് കൈവന്നു... ശരീരത്തിന്റെ വേദനയെ താങ്ങാന്‍ കഴിയാത്തത് കൊണ്ട് സഞ്ചരിച്ച പാതകളുടെ ദൈര്‍ഘൃം മനസ്സിനെ തളര്‍ത്താതെ വന്ന വഴിയിലേക്ക് നാം വാഹനത്തിന്റെ വളയം പിടിച്ചു...


                               ഭൌതിക ജീവിതത്തില്‍ ആര്‍ക്കും സംഭവിക്കാവുന്ന ഒരു കാര്യം ആണ് ഇത്. ഈ വിഷയത്തില്‍ മുന്നരിയിപ്പുകാരന്റെ വാക്കിലുള്ള വിശ്വാസമാണ് നമ്മെ പ്രസ്തുത വഴിയില്‍ നിന്നും പിന്തിരിപ്പിച്ചത് എന്നുള്ളത് വ്യക്തം. ആ വിശ്വാസം നമ്മുടെ പോകാനുള്ള വഴിയെ വെറുക്കുന്നതാക്കി മാറ്റി..  ആ വിശ്വാസതില്‍ ഉറപ്പിന്റെ കനപ്പും കൂടി ചേര്‍ന്നപ്പോള്‍ നമ്മുടെ യാത്രയെ മാറ്റി മറിച്ചു...
                                         എന്നാല്‍, ഭൌതിക ലോകത്തെ കാര്യങ്ങളിലുള്ള വിശ്വാസവും, ഉറപ്പും പരലോകത്തെ കുറിച്ച് കേള്‍ക്കുമ്പോള്‍ നമുക്ക് ലഭിക്കുന്നുണ്ടോ എന്ന് ചിന്തിക്കേണ്ടതുണ്ട്. മേല്‍ ഉദാഹരിച്ച സംഭവം പോലെ തന്നെയാണ് മനുഷ്യന്റെ ജീവിതാവും.  ഒന്നേകാല്‍ ലക്ഷത്തില്‍ പരം പ്രവാചകന്മാര്‍ സമൂഹത്തിലേക്ക് വന്നത് മുന്നരിയിപ്പുകരായിട്ടാണ്. ആളി കത്തുന്ന നരകത്തിലേക്കുള്ള യാത്രയില്‍ നിന്ന് മനുഷ്യനെ മോചിപ്പിക്കുകയും, നന്മയുടെ വഴിയിലേക്ക് ആനയിക്കുകയും ചെയ്യുക എന്ന അത്യുത്തമമായ ദൌത്യമാണ് അവര്‍ നിര്‍വഹിച്ചത്.  സര്‍വ്വ പ്രവാചകരും സത്യസന്ധരും, സല്‍സ്വഭാവികളും ആയിരുന്നെന്ന കാര്യത്തില്‍ അവരുടെ ജീവിതം സാക്ഷിയാണ്. ചരിത്രം സാക്ഷിയാണ്. നിസ്തര്‍ക്കമായ വസ്തുതയുമാണത്. എന്നിട്ടും അവര്‍ പറഞ്ഞ വാക്കുകളിലെ യാഥാര്‍ത്ഥ്യം ഉള്‍കൊള്ളാന്‍ പലര്‍ക്കും സാധിക്കുന്നില്ല. പലരും പരിഹസിച്ചു, സ്വര്‍ഗ്ഗ - നരഗ - ഖബര്‍ യാഥാര്‍ത്ഥ്യത്തെ ആയിരത്തൊന്നു രാവിലെ കഥകളോട് ഉപമിച്ചു. ചിലര്‍ പഴന്പുരാണമെന്നു പറഞ്ഞ് തൃപ്തിയടഞ്ഞു. അനുഭവിച്ചവര്‍ തിരികെ വരാത്തത് അവരുടെ അമ്പുകള്‍ക്ക് മൂര്‍ച്ച കൂടി .


                                            മറ്റു ചിലര്‍ പറഞ്ഞതെല്ലാം വിശ്വസിച്ചു. യാഥാര്‍ത്ഥ്യത്തെ എല്ലാം അംഗീകരിച്ചു. വാഹനത്തിന്റെ വളയം പിടിച്ചു ഒരുപാട് ദൂരം സഞ്ചരിച്ചത് കൊണ്ട് തിരികെ പോകാന്‍ കഴിയില്ലെന്നും പറഞ്ഞ് പ്രസ്തുത വഴിയിലൂടെ തന്നെ സഞ്ചരിച്ചു. (ഇപ്പോഴും സഞ്ചരിച്ചു കൊണ്ടേയിരിക്കുന്നു). അവര്‍ മുന്നരിയിപ്പുകാരനെ ധിക്കരിച്ചില്ലെങ്കിലും വാഹനം തിരിക്കാന്‍ തയ്യാറായില്ല. അഥവാ, അവരുടെ നിഘണ്ടുവിലെ  പശ്ചാത്താപം എന്ന വാക്കിനെ അവര്‍ തന്നെ വെറുത്തിരുന്നു. കണ്ണഞ്ചിപ്പിക്കുന്ന ഭൌതിക സുഖലോലുപതയില്‍ മുങ്ങി കുളിച്ചിരുന്നു.  യഥാര്‍ത്ഥത്തില്‍, ഇവരാണ് ശരിയായ വിശ്വാസം കൈവരിച്ചിട്ടില്ലാത്ത "വിശ്വാസികള്‍""..്.   മുസ്ലിം നാമധാരികളായി അറിയപ്പെടുന്ന പലരുടെയും സ്ഥിതി ഇപ്രകാരമാണ്. ഭൌതിക കാര്യങ്ങളിലുള്ള ഉറപ്പ് പോലെ പരലോക കാര്യങ്ങളില്‍ യഥാര്‍ത്ഥ ഉറപ്പ് വരുന്നില്ല. വീട്ടിലെ പൈപ്പ് തുറന്നാല്‍ വരുന്ന  ചൂടു വള്ളത്തില്‍ കൈമുക്കാന്‍ മടിക്കുന്ന മനുഷ്യന്‍, ഒരു മിനുറ്റ്  കത്തിയാളുന്ന തീയില്‍ ചെറു വിരല്‍ വെക്കാന്‍ ഭയക്കുന്ന മനുഷ്യന്‍ പരലോകത്തെ ചെറിയ ശിക്ഷ തീ കൊണ്ടുള്ള ചെരിപ്പ് ധരിപ്പിക്കലാനെന്നു അറിഞ്ഞിട്ടും ആ വഴിയില്‍ സഞ്ചരിക്കുന്നു. പൈശാചിക പ്രേരണയുടെ കൊടുങ്കാറ്റില്‍ ആടിഉലഞ്ഞ് ജീവിതം നഷ്ട്ടപ്പെടുത്തുന്നു. 



                                             ഭൌതിക ജീവിതത്തിലെ നൈമിഷിക സുഖത്തിനു വേണ്ടിയാണു നാം ശരീര വേദനയെ വെറുത്തത് എങ്കില്‍ നാളെയുടെ ശ്വാശ്വത ജീവിതത്തിനു വേണ്ടി താല്‍കാലിക സുഖത്തെ  പുണരുന്നതില്‍ എന്തര്‍ത്ഥമാണുള്ളത്.              പരലോകത്തെ കുറിച്ച് ശരിയായ ഉറപ്പുണ്ടെങ്കില്‍ നമ്മുടെ ജീവിതം സഹാബാക്കളുടെത് പോലെ ആയി മാറിയേനെ. ആകെ ഒരു മണിക്കൂര്‍ പോലും വേണ്ടാത്ത അഞ്ച് നേരത്തെ നമസ്കാരം ബാകി 23 മണിക്കൂര്‍ ജീവിതത്തില്‍ നമുക്ക് വെളിച്ചം ആയേനെ. സാമൂഹ്യ ജീവിത്തില്‍ നാം പുഷ്പം പോലെ ആകുകയും,  അല്ലാഹുവെ ഭയപ്പെട്ടു കൊണ്ട് ഓരോ നിമിഷവും തള്ളി നീക്കുകയും,      ഭൌതികതയെ വലിച്ചെറിഞ്ഞ് അഭൌതികതയെ പുല്‍കാനുള്ള ആര്‍ത്തി കൈവരിക്കുകയും ചെയ്തേനെ. 


                                           ആയതിനാല്‍, മരണം, ഖബര്‍ ശിക്ഷ, വിചാരണ, മീസാന്‍, സ്വിറാത്ത് പാലം, മഹ്ശറ  വന്‍സഭ, നരകം, സ്വര്‍ഗം എന്നീ കാര്യങ്ങളില്‍ കേവല വിശ്വാസത്തിനേക്കാളുമപ്പുറത്ത് പരിപൂര്‍ണ്ണ ഉറപ്പ് നാം കൈവരിക്കേണ്ടതുണ്ട്.     അത്  മൂലം ഭയപ്പാടിന്റെ അടിവേരുകള്‍ ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങി മാറ്റത്തിന്റെ പടപ്പാട്ട് പാടുവാനും, വിചാര വിപ്ലവത്തിന്റെ വേലിയേറ്റം സൃഷ്ടിക്കുവാനും സാധിക്കുന്ന സാഹചര്യത്തിലേക്ക് ഉണരാന്‍ നമുക്ക് സാധിക്കും.                  അങ്ങനെ പശ്ചാത്താപ ബോധത്തിന്റെ കുളിര്‍ക്കാറ്റ് വീശുന്ന ഉറപ്പുള്ള ഹൃദയവുമായി നാഥനിലേക്ക് അലിഞ്ഞു ചേരാന്‍ നമുക്ക് അള്ളാഹു തൌഫീക്ക് ചെയ്യുമാറാകട്ടെ എന്ന പ്രാര്‍ത്ഥനയോടെ ..... 

 മുഹമ്മദ്‌ ഹാരിസ് അറക്കല്‍ 

Wednesday, 10 July 2013

റമളാന്‍ സമാഗതമായി..... വിശ്വാസിയുടെ മനസ്സ് ആവേശഭരിതം...

റമളാന്‍ സമാഗതമായി.....   വിശ്വാസിയുടെ മനസ്സ് ആവേശഭരിതം...

   വിശുദ്ധ ദിന രാത്രങ്ങള്‍ക്ക് ചാരുത  പകരുവാന്‍ വിശ്വാസി ഒരുങ്ങുകയാണ്. 1400 വര്‍ഷങ്ങള്‍ക്കു മുമ്പ് മരുഭൂമിയിലെ മരുപ്പച്ച പോലെ, കൂരാകൂരിരുട്ടിലെ മിന്നാമിനുങ്ങിന്‍ നുറുങ്ങു വെട്ടം പോലെ സമൂഹത്തിന്റെ ഹൃദയങ്ങളിലേക്ക് പകര്‍ന്നു നല്‍കപ്പെട്ട വിശ്വാസത്തിന്‍ തെന്നല്‍ ആസ്വദിക്കുവാനുള്ള ഭാഗ്യം ഒരിക്കല്‍ കൂടി ലഭിച്ചിരിക്കുകയാണ്. 

                                  അധാര്‍മികതയുടെ കൂലം കുത്തിയുള്ള ഒഴുക്കില്‍ പ്രധിരോധതിന്റെ മാമതിലുകള്‍ പടുതുയര്തുവാനുള്ള ആവേശമാണ് ഒരു വിശ്വാസിയുടെ നോമ്പ് കൊണ്ട് ലക്ഷ്യമിടെണ്ടത്. ശരീരത്തിന്റെ ഇച്ഛകളെ തുടച്ചു നീക്കി വിശ്വാസത്തിന്റെ ഇച്ഛകളെ പുല്കുവാനുള്ള അസുലഭമായ അവസരം കൈവന്നിരികുകയാണ്. കണ്ണിനെ, നാവിനെ, ചെവിയെ.... മറ്റു അവയവങ്ങളെ നിയന്ത്രിക്കുവാനുള്ള പരിച വിശ്വാസത്തിന്റെ അടിവേരിനെ ദൃഢപ്പെടുത്തുന്നതാണ്. 


                                        ലാഭവും, ആദായവും എന്ന ആന്തരിക ശക്തി ആണ് നമ്മുടെ ഭൌതിക ജീവിതത്തെ നയിക്കുന്നത്. ആ ലക്ഷ്യത്തിനു വേണ്ടി ത്യാഗം സഹിക്കാന്‍ തയ്യാറാണ് നമ്മള്‍......... .പ്രസ്തുത ശക്തി മനുഷ്യനെ വഴി നടത്തുമ്പോള്‍... ..ഭൌതിക സുഖ സൌകര്യങ്ങളെ അവന്‍ പ്രണയിക്കുന്നു. ശൈത്യ കാലത്ത് പാടത്തേക്ക് ചാടി പുറപ്പെടാന്‍ മരം കോച്ചും തണുപ്പത്തും കര്‍ഷകനെ തയ്യാറാക്കുന്നതിന്റെ പിന്നിലുള്ള പ്രേരകവും  ഇത് തന്നെ. മുതലാളിയുടെ ആട്ടും, തുപ്പും സഹിച്ചാലും, മുതലാളിയുടെ ബൂട്ടിനടിയില്‍ കിടന്നു ഞെരിഞ്ഞമാര്‍ന്നാലും ശരീര വേദനയെക്കാള്‍ ഹൃദയ വേദന തോന്നാത്തതിന്റെ പിന്നിലും, നാലായിരം കാതങ്ങള്‍ക്കപ്പുറത്തുള്ള അമ്മിഞ്ഞ പ്പലിന്റെ മധുരം വൈദ്യുത തരംഗം പോലെ നമ്മിലേക്ക് പ്രവഹിപ്പിച്ച സ്നേഹത്തിന്റെ നിറകുടമായ മാതാവിനെയും, ജീവിതത്തിന്റെ ഒരു നിമിഷം പോലും വിട്ടുകളയാതെ കുടുംബത്തെ ഓര്‍ത്ത് ചോരനീരാക്കി അദ്വാനിക്കുന്ന പിതാവിനെയും, രഹസ്യ പരസ്യ ജീവിതങ്ങളുടെ മറകള്‍ നീക്കാന്‍ കൂട്ടുകൂടിയ പ്രിയതമയെയും, കൂട്ടുകാരെയും, അയല്‍ക്കാരെയും, സമൂഹത്തെയും ഉപേക്ഷിച്ചു പ്രവാസിയായി പ്രയാസപ്പെടുന്നവന്റെ ഊര്‍ജത്തിന്റെ പിന്നിലും "ലാഭം , ആദായം " എന്ന ശക്തി ഉണ്ട്.  അതും പ്രതീക്ഷിച്, ആഗ്രഹിച്ച് അവന്‍ മുന്നേറുന്നു. 

                                             എന്നാല്‍., ഇതിനെക്കാള്‍ വലിയ ലാഭവും, ആദായവും ആണ്  ഒരു വിശ്വാസിയെ സന്തോഷിപ്പിക്കുന്നത്. അത് ശ്വാശ്വതമാണ്. അനിര്‍വചനീയമാണ്. അത് ഒന്നേകാല്‍ ലക്ഷത്തില്‍ പരം പ്രവാചകന്മാര്‍ അറിയിച്ചു തന്നതാണ്. അത് ഉറപ്പാനെന്നുള്ളത്തിനു ഖുര്‍ആന്‍ തെളിവാണ്. പ്രപഞ്ചം തെളിവാണ്. ഈ കാര്യത്തില്‍  ഉറപ്പ് വരുമ്പോള്‍ മാത്രമാണ് ഒരാള്‍ പരിപൂര്‍ണ്ണ വിശ്വാസി ആയി മാറുന്നത്. പ്രഭാതം മുതല്‍ പ്രദോഷം വരെ അന്ന പാനീയങ്ങള്‍ ഉപേക്ഷിച്ചാലും, വിചാര, വികാരങ്ങള്‍ക്ക് കടിഞ്ഞാണ്‍ ഇട്ടാലും, ബുദ്ധിമുട്ട് ഏറെ സഹിക്കേണ്ടി വന്നാലും പരലോകത്ത് ശരിയായ നോമ്പ് കാരന് ലഭിക്കുന്ന പ്രതിഫലത്തിന്റെ മുന്നില്‍ അതെല്ലാം മുട്ട് കുത്തുന്നു.ഈ ലാഭത്തിന്റെ മുന്നില്‍ കണ്മുന്നില്‍ കാണുന്ന ഭൌതിക ലാഭം എത്ര തുച്ഛമാണ്.  എന്നിട്ടും അത് മനസ്സിലാക്കാന്‍ നാം ഏറെ വൈകുന്നു. 

                                              
                                               ഈമാന്‍ (വിശ്വാസം ), ഇഹ്തിസാബ് (പ്രതിഫകാംക്ഷ ) ഇവ രണ്ടും ഇല്ലാത്ത നോമ്പ് വൃഥാവിലാണ്. നോമ്പിന്റെ സ്വീകാര്യതയുടെ താക്കോലാണ് ഇവ രണ്ടും. ഭൌതിക സ്ഥാപനത്തില്‍ പണിയെടുക്കുമ്പോള്‍ മുതലാളിയുടെ പക്കല്‍ നിന്നുള പ്രതിഫലകാംക്ഷ യാണ് പലരെയും വഴി നടത്തുന്നതെങ്കില്‍ നോമ്പിന്റെ മനോഹരിതയില്‍ അലിഞ്ഞു ചേരുന്ന വിശ്വാസിയെ ആനന്ദിപ്പിക്കേണ്ടത് അല്ലാഹുവില്‍ നിന്നുള്ള പ്രതിഫലമാണ്. രയ്യാന്‍ എന്ന കവാടതിലൂടെയുള്ള സ്വര്‍ഗ്ഗ പ്രവേശനമാണ്. റബ്ബിനെ കണ്ടുമുട്ടുമ്പോഴുള്ള അനിര്‍വചനീയമായ വികാര തീവ്രതയാണ്  . ഇതാണ് ഇഹ്തിസാബ് . പ്രതിഫലം നല്കാമെന്നുള്ള വാഗ്ദാനത്തിലുള്ള ഉറപ്പാണ്‌ ഈമാന്‍ അഥവാ വിശ്വാസം കൊണ്ടുള്ള വിവക്ഷ. ഇവിടെയുള്ള ബുദ്ധിമുട്ട് താല്‍കാലികമാനെന്നും, ഇതിനെല്ലാം എനിക്ക് പരലോകത്ത് നിന്ന് അര്ഹമായത് ലഭിക്കുമെന്നുള്ള കാര്യത്തില്‍ പരിപൂര്‍ണ്ണ ഉറപ്പ് കൈവരിക്കലാണ് പ്രസ്തുത വിശ്വാസം. ഇവ രണ്ടും ഒരു  നോമ്പ്കാരന്റെ      മനസ്സില്‍ വെളിച്ചം വീശുന്നതായി മാറുകയും, അതിലൂടെ തഖ്‌വ യുടെ ഔന്നത്യങ്ങളില്‍ വിരാജിക്കാന്‍ സാധിക്കുകയും ചെയ്താല്‍ നമ്മുടെ നോമ്പിന്റെ അനുരണങ്ങള്‍ പരലോകത്ത് പ്രതിഫലിക്കും....

                                                   നാഥന്‍ തുണക്കട്ടെ........ അണയാത്ത വിശ്വാസവും,  പതറാത്ത ആത്മീയ ഹര്ഷവുമായി, മുഹമ്മദ്‌ നബി(സ) യുടെ ജീവിത മാ തൃക പിന്‍പറ്റി റമദാനിലെ ദിന രാത്രങ്ങള്‍ കഴിച്ചു കൂട്ടുവാന്‍ നമുക്ക് അള്ളാഹു തൌഫീക്ക് നല്‍കുമാറാകാട്ടെ.....

(നിങ്ങളുടെ പ്രാര്‍ത്ഥനകളില്‍ ഈയുള്ളവനെയും, കുടുംബത്തെയും ഉള്പ്പടുത്തണമെന്ന് ഓര്‍മിപ്പിക്കുന്നു .............. 


 മുഹമ്മദ്‌ ഹാരിസ് അറക്കല്‍, 
(എടമുട്ടം-തൃശൂര്‍ ) )